തിരുവനന്തപുരം: പുതുവത്സരദിനത്തിൽ തലസ്ഥാനത്ത് വൻ ലഹരിവേട്ട. കണിയാപുരത്ത് വീട് വാടകയ്ക്കെടുത്ത് ലഹരി ഉപയോഗിച്ച ഡോക്ടറടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29 ), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായ കൊട്ടാരക്കര സ്വദേശിനി ഹലീന ബിഡിഎസ് വിദ്യാര്‍ഥിയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയിൽ അസിമിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽ പോകുന്നതിനിടെ പോലീസ് പിടികൂടാൻ ശ്രമിച്ചിരുന്നു.
എന്നാൽ ഇവർ പോലീസ് ജീപ്പിൽ കാറിടിപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് ഇവർ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരത്തെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായവരിൽ അസിം, അജിത്ത്, അൻസിയ എന്നിവർ നിരവധി ലഹരി കേസുകളിലെ പ്രതികളാണ്. രണ്ടു കാറുകളും രണ്ട് ബൈക്കുകളും പത്ത് മൊബൈലുകളു ഇവരിൽ പിടിച്ചെടുത്തു. ഡാൻസാഫ് സംഘം പിടികൂടിയ പ്രതികളെ കഠിനംകുളം പോലീസിന് കൈമാറി.